തിരുവനന്തപുരം: എസ്എഫ്‌ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ. സിപിഎമ്മും എസ്എഫ്‌ഐയും വഴിയിൽ കെട്ടിയ ചെണ്ടകളല്ലെന്നും എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുപക്ഷം എന്ന വാക്കിന്റെ അർത്ഥം എസ്എഫ്‌ഐയ്‌ക്ക് അറിയില്ലെന്നും സംഘടനയെ നേർവഴിക്ക് നടത്താൻ സിപിഎം തയ്യാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.
”മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. എസ്എഫ്‌ഐയെ വളർത്തിയത് ഞങ്ങളാണ്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്താൻ എസ്എഫ്‌ഐയ്‌ക്ക് അറിയാം. എസ്എഫ്‌ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.’ എ കെ ബാലൻ വ്യക്തമാക്കി.
എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമാണ്. ഇടതുപക്ഷമെന്ന വാക്കിന്റെ അർത്ഥം പുതിയ എസ്എഫ്ഐക്കാർക്ക് അറിയില്ല. വിദ്യാർത്ഥി സംഘടനയെ കാര്യങ്ങൾ ശരിയായി പഠിപ്പിക്കാനും നേർവഴിക്ക് നയിക്കാനും സിപിഎം തയ്യാറാകണം. തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് എസ്എഫ്ഐ ബാധ്യതയാക്കുമെന്നായിരുന്നു ബിനോയ് വിശ്വാസത്തിന്റെ പരാമർശം.
കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഇടിമുറി ആക്രണമണവും, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പ്രിൻസിപ്പലിന്റെ കരണത്തടിക്കുകയും ഭീഷണി പ്രസംഗം നടത്തുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.















