ചെന്നൈ : ബി എസ് പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ അന്വേഷണം തമിഴ്‌നാട് സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി ആരോപിച്ചു. ഈ കേസ് സിബിഐ ക്ക് കൈമാറണം.
ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ രീതി കാണുമ്പോൾ തമിഴ്‌നാട്ടിൽ ക്രമസമാധാനപാലനമില്ലെന്ന് ബോധ്യമാവുന്നു. പ്രധാന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും അവർ പറഞ്ഞു.
“ഈ കൊലപാതക അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഗൗരവ സമീപനമില്ല, അല്ലാത്തപക്ഷം കുറ്റവാളികൾ ജയിലിൽ കഴിയുമായിരുന്നു. സംസ്ഥാന സർക്കാർ നീതി നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഈ വിഷയം സിബിഐക്ക് വിടണം.
“ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാർ കേസ് സി.ബി.ഐക്ക് വിട്ടില്ലെങ്കിൽ അതിനർത്ഥം അവർക്ക് ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ” അവർ കൂട്ടിച്ചേർത്തു.
ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് ശേഷം ദളിതരുടെ സുരക്ഷയെ കുറിച്ച് മായാവതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
“ഇത് ഒരു ദളിത് നേതാവിന്റെ കൊലപാതകത്തെക്കുറിച്ചല്ല. ദളിത് സമൂഹം മുഴുവനും ഭീഷണിയിലാണ് പല ദളിത് നേതാക്കൾക്കും അവരുടെ ജീവനെ കുറിച്ച് ഭയമാണ്,” അവർ പറഞ്ഞു.
നിയമം കൈയിലെടുക്കരുതെന്നും മായാവതി ബിഎസ്പി കേഡർമാർക്ക് മുന്നറിയിപ്പ് നൽകി. കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ പാർട്ടി കേഡർമാർ മുന്നോട്ട് വരണം, എന്നാൽ അതേ സമയം, നിയമത്തിന്റെ പരിധിയിൽ നിൽക്കുകയും ദുർബലവിഭാഗം നിയമം കൈയിലെടുക്കുന്നില്ലെന്ന് കാണിക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു.
കൊല്ലപ്പെട്ട തമിഴ്‌നാട് ബിഎസ്‌പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിന് അന്തിമോപചാരം അർപ്പിക്കാൻമരുമകനും ബിഎസ്പി ദേശീയ കോർഡിനേറ്ററുമായ ആകാശ് ആനന്ദിനൊപ്പം ചെന്നൈയിലെത്തിയ മായാവതി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തത്. ജൂലൈ അഞ്ചിനാണ് കെ ആംസ്ട്രോങ്ങിനെ പേരാമ്പ്രയിലെ വസതിക്ക് സമീപം ഒരു സംഘം ആളുകൾ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പ്രതികളെങ്കിലും പിടിയിലായിട്ടുണ്ട്.















