ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ബാഡിമിന്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും. ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഷൂട്ടറുമായ ഗഗൻ നാരംഗ് ഇന്ത്യൻ സംഘത്തെ നയിക്കും (ഷെഫ് ഡെ മിഷൻ). ബോക്സർ മേരികോം പിന്മാറിയതോടെയാണ് നാരംഗ് ചുമതലയിലെത്തുന്നത്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്ഘാടന ചടങ്ങിലാകും ഒളിമ്പ്യൻ സിന്ധു ഇന്ത്യൻ പതാകയേന്തുക. കൂടെ ടേബിൾ ടെന്നീസ് താരം ശരത് കമലുമുണ്ടാകും.ഗഗൻ നാരംഗിനാകും അത്ലറ്റുകളുടെ പൂർണ ഉത്തരവാദിത്തം. വ്യക്തിഗത അസൗകര്യങ്ങളെ തുടർന്നാണ് ഈ വർഷം ഏപ്രിലിൽ ഷെഫ് ഡെ മിഷൻ സ്ഥാനം മേരികോം രാജിവയ്‌ക്കുന്നത്. ഇന്ത്യക്കായി അത്ലറ്റുകൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിടി ഉഷ പറഞ്ഞു. ജൂലായി 26നാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്.