തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് കോളറയെന്ന് സംശയം. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനു മരിച്ചത് കോളറ ബാധിച്ചെന്ന് സംശയം. അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
തവരവിള ശ്രീകാരുണ്യ മിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസിയാണ് 26-കാരൻ അനു. ഹോസ്റ്റലിലെ ഒൻപത് അന്തേവാസികൾ വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലാണ്. മറ്റുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.
ആറ് മാസത്തിനിടെ സംസ്ഥാനത്ത് ഒൻപത് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017-ലാണ് ഒടുവിലായി കോളറ മരണം റിപ്പോർട്ട് ചെയ്തത്. വിബ്രിയോ കോളറേ എന്ന ബാക്ടീരിയ നിമിത്തമുണ്ടാകുന്ന രോഗമാണ് കോളറ. വയറിളക്കമാണ് പ്രധാന ലക്ഷണം.
മലത്തിലൂടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കലരുന്ന രോഗാണുവാണ് രോഗം ഉണ്ടാക്കുന്നത്. ശരീരത്തിലെ ജലാംശം പൊടുന്നനെ കുറയുന്ന ഗുരുതരാവസ്ഥയ്‌ക്ക് കാരണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും തണുത്ത ഭക്ഷണം ഒഴിവാക്കുന്നതും രോഗഗം പടരാതിരിക്കാൻ സഹായിക്കും. വയറിളക്ക ലക്ഷണങ്ങൾ കണ്ടാൽ വൈദ്യ സഹായം തേടേണ്ടതാണ്.















