ന്യൂഡൽഹി: വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് വിധിച്ച് സുപ്രീം കോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ഭർത്താവിൽ നിന്ന് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം തേടാമെന്ന് കോടതി വിധിക്കുകയായിരുന്നു. മുസ്ലീം സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി.
വിവാഹ മോചിതയായ ഭാര്യയ്‌ക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് കൊണ്ട് മുസ്ലീം യുവാവ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹ മോചിതയായ ഭാര്യയ്‌ക്ക് ജീവനാംശം നൽകാൻ ഉത്തരവിട്ടത്.
ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങൾ ഭർത്താക്കൻന്മാർ തിരിച്ചറിയണം. ഗൃഹനാഥയായ ഭാര്യമാർ പലപ്പോഴും ഭർത്താക്കന്മാരെ ആശ്രയിക്കേണ്ടതായി വരുന്നു. ഈ വസ്തുതയും ഒരു വീട്ടമ്മയുടെ പങ്കും, ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി പറഞ്ഞു.















