തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേരള സർക്കാരിനെതിരെയും രൂക്ഷ വിമർശനം. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം കേസ് വീണ്ടും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവിട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.
സർക്കാരിന്റെ നീക്കത്തിനെതിരെ നമ്പി നാരായണൻ സുപ്രീംകോടതിയിലെത്തി. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച കോടതി ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2021 മെയിൽ ഗൂഢാലോചനയിൽ കേസെടുത്തത്. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്.
ഇന്നലെയാണ് വഞ്ചിയൂർ കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. മുൻ സിഐ എസ് വിജയനാണ് ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.