മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച നിർമാതാവ്, അരോമ മണി വിടപറഞ്ഞു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 60 ലധികം ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായ അദ്ദേഹം ഒരിക്കലും അവകാശവാദങ്ങളൊന്നുമില്ലാതെ തലസ്ഥാന നഗരിയിൽ ശാന്തമായ ജീവിതം നയിക്കുകയായിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമാതാവെന്ന റെക്കോർഡ് കൂടി അരോമ മണിക്ക് സ്വന്തമാണ്. വർഷങ്ങളായി സിനിമാ നിർമാണമൊക്കെ നിർത്തി വച്ച് വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
അദ്ദേഹം നിർമിച്ച സിനിമകളിൽ 5 എണ്ണം മാത്രമേ പരാജയപ്പെട്ടിട്ടുള്ള. ഹിറ്റ് ചിത്രങ്ങളുടെകൂടെ നിൽക്കുമ്പോഴും പത്മരാജനെ പോലുള്ള ക്ലാസിക് സംവിധായകരുടെ കൂടെ പ്രവർത്തിക്കാനും അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. അരോമ മണിയുടെ വിയോഗ വാർത്തയ്‌ക്ക് പിന്നാലെ അദ്ദേഹത്തെ സ്മരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ.
ഫേസ്ബുക്കിൽ അനന്തപത്മനാഭൻ പങ്കുവെച്ച കുറിപ്പ്
ഒരിയ്‌ക്കലും കഥയിൽ ഇടപെടാതെ സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്ത നിർമ്മാതാവ്. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നെങ്കിൽ “കള്ളൻ പവിത്രൻ” ” തിങ്കളാഴ്‌ച്ച നല്ല ദിവസം” എന്ന ചിത്രങ്ങൾ സംഭവിക്കില്ലായിരുന്നു. രണ്ടും പരീക്ഷണങ്ങൾ. അച്ഛൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ തീയേറ്ററിൽ വിജയിച്ച ആദ്യ ചിത്രം “പവിത്ര ” നായിരുന്നു. Iffi ൽ തിരഞ്ഞെടുക്കപ്പെടുകയും അത് വഴി ദൂരദർശൻ ഏറ്റെടുക്കുകയും ചെയ്തതോടെ ചിത്രം നിരൂപകപ്രശംസക്കൊപ്പം നല്ല ലാഭമായി. “തിങ്കളാഴ്‌ച്ച നല്ല ദിവസം ” തീയേറ്ററിൽ പരാജയപ്പെട്ടപ്പോഴും ദേശീയ പുരസ്ക്കാരവും Iffi പ്രവേശനവും നേടി നഷ്ടം നികത്തി.
മണി സർ ആരോമയുടെ ഓഫീസിൽ വെച്ചിരിക്കുന്ന പടവും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഈ സിനിമയുടെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അച്ഛന്റെ വേർപാടിന് തൊട്ട് മുമ്പും വരുന്ന “ഏതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി ” ഒരു അഡ്വാൻസ് അദ്ദേഹം ഏൽപ്പിച്ചിരുന്നു. കഥ ഒന്നും അറിയണ്ട..ഏൽപ്പിക്കുന്ന ആളിലുള്ള വിശ്വാസം !
അച്ഛന്റെ മരണം തിരക്കി വന്ന് ഇറങ്ങും മുമ്പേ എന്റെ കൈ പിടിച്ച് കുറച്ച് നേരം നിന്നു, ” അച്ഛന് ഞാൻ ഒരു അഡ്വാൻസ് ഏൽപിച്ചിരുന്നു…. പോട്ടെ !.. പോയില്ലേ!””
ആ അഡ്വാൻസ് ചെറിയതായിരുന്നില്ല. 50000 രൂപ ഇക്കാലത്ത് പോലും ഒരു ചെറിയ അഡ്വാൻസല്ലല്ലൊ. നല്ല സിനിമകൾക്കായ് നിലകൊണ്ട ഒന്നാന്തരം ഒരു നിർമ്മാതാവിനെ, മനുഷ്യസ്നേഹിയെ കൂടി മലയാളത്തിന് നഷ്ടമാകുന്നു.