പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും പേരിൽ വ്യാജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി ആനന്ദാണ് പിടിയിലായത്. മുതുതല സ്വദേശി കിഷോർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കച്ചവട സംബന്ധമായ ആവശ്യങ്ങൾ ഉന്നയിച്ച് കിഷോറിന്റെ കയ്യിൽ നിന്ന് ആനന്ദ് പലപ്പോഴായി 61 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഇത് തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്ന് തനിക്ക് 64 കോടി രൂപ കിട്ടാനുണ്ടെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജ രേഖ കാണിച്ചായിരുന്നു ഇയാൾ കിഷോറിനെ വിശ്വസിപ്പിച്ചത്.
നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് 98,000 രൂപ അയച്ചു കൊടുത്തിട്ടുണ്ടെന്നും ഇയാൾ കിഷോറിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഏറെ നാൾ കഴിഞ്ഞും പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് സംശയം തോന്നിയ കിഷോർ, പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജരേഖകൾ കെട്ടിചമച്ചാണ് പ്രതി പണം തട്ടിയതെന്ന് പൊലീസ് കണ്ടെത്തി.
ആനന്ദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.















