തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം രാജ്. അഞ്ച് ദിവസമായി മണ്ണിനടിയിൽപ്പെട്ട് കിടക്കുന്നവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ കുവൈറ്റിലേക്ക് പോകാൻ ഉത്സാഹം പ്രകടിപ്പിച്ച ആരോഗ്യമന്ത്രി എന്തുകൊണ്ട് കേരളത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സമൂഹമാദ്ധ്യമമായ ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” നമ്മളിൽ ഒരാൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ മണ്ണിനടിയിൽ പെട്ട് കിടക്കാൻ തുടങ്ങിയിട്ട് ദിവസം അഞ്ചായി. എന്തേ മാഡം പോവാത്തത്? അതിനിർണായകമായ ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടന്നിട്ടില്ലെന്ന് അർജുന്റെ കുടുംബം പറയുന്നു, വാഹന ഉടമ പറയുന്നു, മാദ്ധ്യമങ്ങൾ പറയുന്നു. അത് കണ്ട് നമുക്കും അങ്ങനെ തോന്നുന്നു. വലിയ സന്നാഹം കർണാടകയിലുണ്ടായിട്ടും എന്തേ സംസ്ഥാന സർക്കാർ മന്ത്രിയെ അയക്കാത്തത്.?”- പി ശ്യാം രാജ് ചോദിച്ചു.
കർണാടകയിൽ മന്ത്രിക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസിലായത് കൊണ്ടാണോ മന്ത്രിയെ അയക്കാത്തതെന്നും ശ്യാം ചോദിച്ചു. അയൽ സംസ്ഥാനമായ കർണാടകത്തിൽ ചെയ്യാനില്ലാത്ത എന്ത് കാര്യമായിരുന്നു കുവൈറ്റിൽ ചെയ്യാനുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ കുവൈറ്റിലെത്തിച്ചപ്പോഴും സംസ്ഥാനസർക്കാർ ആരോഗ്യമന്ത്രിയെ അയക്കണമെന്ന നിലപാടിലായിരുന്നു. എന്നാൽ കർണാടകയിലേക്ക് സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
അതേസമയം അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കർണാടകയിൽ നിന്നെത്തിച്ച റഡാർ ഉപയോഗിച്ച് പരിശോധന നടത്തി വരികയാണെന്നും മണ്ണിനടിയുള്ള ലോറി മൂന്ന് മണിക്കൂറിനുള്ളിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറയുന്നു.















