മലപ്പുറം: വിദേശമദ്യത്തിൽ അഴുകിയ പ്രാണിയെ കണ്ടെത്തിയതിനെ തുടർന്ന് ബീവറേജസ് കോർപ്പറേഷനും ഡിസ്റ്റലറിക്കും എതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. എടപ്പാൾ കണ്ടനകത്തെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നുമാണ് പരാതിക്കാരൻ 1,100 രൂപ നൽകി മദ്യം വാങ്ങിയത്. മദ്യപിച്ച ശേഷമാണ് കുപ്പിയിൽ അഴുകിയ നിലയിൽ പുൽച്ചാടിയെ ശ്രദ്ധയിൽപ്പെട്ടത്. പോണ്ടിച്ചേരി ആസ്ഥാനമായ വിൻ ബ്രോസ് ആൻഡ് കമ്പനിയാണ് മദ്യം ഉൽപാദിപ്പിച്ചത്.
950 രൂപ വിലയുള്ള മദ്യത്തിന് 160 രൂപ അധികം ഈടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു . 2017 ൽ നിർമിച്ച മദ്യത്തിൽ ഇത്രയും കാലം ഒരു പ്രാണി അഴുകാതെ കിടക്കുന്നു എന്നത് വിശ്വാസ്യ യോഗ്യമല്ലെന്നും വ്യാജ പരാതിയാണെന്നും എതിർ കക്ഷികൾ ആരോപിച്ചു.
നിബന്ധനകൾ അനുസരിച്ച് 360 ദിവസമാണ് ബീവറേജസ് കോർപ്പറേഷന് മദ്യം വാങ്ങി സൂക്ഷിക്കാനാൻ സാധിക്കുക. അതിനാൽ കൂടുതൽ വർഷം കൈവശം വെച്ചത് ചട്ടവിരുദ്ധമാമെന്ന് എക്സൈസ് കണ്ടെത്തി. രണ്ട് ലക്ഷം രൂപ കമ്പനിയും 50000 രൂപ ബീവറേജസ് കോർപറേഷനും പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. കോടതി ചെലവിനായി 25,000 രൂപ വീതവും നൽകണം. ബീവറേജസ് കോർപറേഷൻ അധികമായി കൈപ്പറ്റിയ 160 രൂപ തിരികെ നൽകാനും കമ്മീഷൻ ഉത്തരവിട്ടു.















