ന്യൂഡൽഹി: കലാപഭൂമിയായ ബംഗ്ലാദേശിൽ നിന്നും 6700 ഓളം ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ അതിർത്തിയിലേക്കും വിമാനത്താവളത്തിലേക്കും സുരക്ഷിത യാത്ര ക്രമീകരിച്ചിട്ടുണ്ടെന്ന് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ് ലൈൻ നമ്പറുകളും പ്രവർത്തിക്കുന്നുണ്ട്.
ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നമായാണ് ഇന്ത്യ കാണുന്നതെന്നും രാജ്യത്തെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
1971 ൽ പാകിസ്താനെതിരായ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾക്ക് ജോലിയിൽ 30 % സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധം ആരംഭിച്ചത്. സുപ്രീംകോടതി ഇടപെട്ട് പിന്നീട് വിവാദ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.















