വയനാട്: വിലാപ ഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. ജീവന്റെ തുടിപ്പിനായി ഇന്ന് രാവിലെ ഏഴ് മണി മുതൽ രക്ഷാപ്രവർത്തകർ ദുരന്തമേഖലയിൽ സജീവമായി. രക്ഷാപ്രവർത്തനം ആരംഭിച്ചത് മുതൽ നിരവധി മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കൈയിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
തകർന്നടിഞ്ഞ വീടുകളിലാണ് ആദ്യം തെരച്ചിൽ നടത്തുന്നത്. ചെറിയൊരു ശ്വാസമെങ്കിലും ഉണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന. മേൽക്കൂരകൾ പൂർണമായും തകർന്ന അവസ്ഥയിലായതിനാൽ കോൺക്രീറ്റ് പാളികൾ മാറ്റുന്നതിന് പ്രയാസം നേരിടുന്നുണ്ട്.
വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ വലിയ ഉപകരണങ്ങൾ ആവശ്യമാണെന്നും സന്നദ്ധപ്രവർത്തകർ പറഞ്ഞു. ഒരു വീട്ടിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്തിയത്. ഈ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചത്.
മുണ്ടക്കൈയിൽ മാത്രം 400-ൽ അധികം വീടുകളാണ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 30-40 വീടുകൾ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്.