വയനാട്: മേപ്പടിയിലെ വനമേഖലയിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥർ. സൂചിപ്പാറ വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വനമേഖലയിൽ ഒറ്റപ്പെട്ടുപോയ വനവാസി കുടുംബത്തെയാണ് വളരെ സാഹസികമായി വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള സ്ഥലത്ത് താമസിക്കുന്ന വനവാസി കുടുംബം ഉരുൾപൊട്ടലും കനത്ത മഴയെയും തുടർന്ന് പാറയിടുക്കിൽ അഭയം തേടിയിരുന്നു. 5 അംഗ വനവാസികുടുംബത്തിലെ 3 കുട്ടികളാണ് വനമേഖലയിൽ ഒറ്റപ്പെട്ടത്.
സമീപ പ്രദേശങ്ങളിലുള്ളവരെ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് വനംവകുപ്പ് നേതൃത്വം നൽകിയിരുന്നു. ഇതിന്റെ ഭാഗമായുള്ള തെരച്ചിലിലാണ് കുടുംബത്തെ വനത്തിനുള്ളിലെ പാറയിടുക്കിൽ കണ്ടെത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹാഷിഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഭക്ഷണം കിട്ടാതെ അലയുകയായിരുന്ന അമ്മയേയും കുട്ടിയേയും ഇവർ വഴിയിൽ വച്ചു കണ്ടെത്തിയിരുന്നു. ഇവർക്ക് വനം വകുപ്പ് ഉദ്യോഗസ്ഥർ ഭക്ഷണവും വെള്ളവും നൽകി. ഇവരെ സുരക്ഷിതമായി എച്ച്എംഎല്ലിന്റെ എസ്റ്റേറ്റിൽ എത്തിച്ചു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുകുട്ടികളെ കണ്ടെത്തിയത്.
ചെങ്കുത്തായ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വടത്തിൽ തൂങ്ങിയാണ് കുട്ടികളുടെ അടുത്തെത്തിയത്. 2 ,3 ,4 വയസുള്ള മൂന്ന് കുട്ടികളെയും ഇവരുടെ പിതാവിനെയുമാണ് രക്ഷപ്പെടുത്തിയത്. നാല് മണിക്കൂറെടുത്താണ് ഇവരെ സുരക്ഷിതമാക്കിയതെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹാഷിഫ് പറഞ്ഞു. ഇവർ നിലവിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഓഫീസിലാണ്.