തിരുവനന്തപുരം : വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയ്യാറാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗൺഷിപ് രൂപത്തിലുള്ള പദ്ധതിയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ മേഖലകളിലുമുള്ളവർ കൈ കോര്‍ക്കണം. വയനാട് കലക്ടറേറ്റിൽ നടന്ന തോട്ടം ഉടമകളുടെയും പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്‍റെ ദുരിതാശ്വാസ പ്രതികരണ നിധി വഴിയാണ് പുനരധിവാസം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്. ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ് നിധിയുടെ ചുമതല. ഓരോ രൂപയ്‌ക്കും കണക്കുണ്ട്.
വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ ആർക്കും ഇതിന്‍റെ വിവരങ്ങള്‍ തേടാം. സിഎജിയുടെ ഓഡിറ്റിനും ഈ തുക വിധേയമാണ്.പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മിഷണറും വയനാടിന്‍റെ മുന്‍ ജില്ലാ കലക്ടറുമായ എ.ഗീതയെ സർക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.















