തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് മരുന്ന് മാറി കുത്തിവച്ചെന്ന ആരോപണത്തിൽ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. മരുന്ന് മാറി കുത്തിവയ്പ് എടുത്തതുകാരണം കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായെന്നാണ് ബന്ധുക്കളുടെ പരാതി. പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
സംഭവത്തിൽ ഓഗസ്റ്റ് 21 നു മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ്.അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജൂലൈ 29 നാണ് പനി കൂടിയതിനെ തുടർന്ന് തൈക്കാട് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ജൂലൈ 30 നാണ് മരുന്ന് മാറി കുത്തി വച്ചത്. കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ചർദ്ദിയും ഉണ്ടായ കുട്ടി ഗുരുതരാവസ്ഥയിൽ എസ്.എ. ടി ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലാണ്.















