കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ഓരോ ജില്ലയിലും പാരിസ്ഥിതിക പoനം വേണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് പാരിസ്ഥിതിക പoനം നടത്തിയതിനു ശേഷമാകണമെന്നും ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന – കേന്ദ്ര സർക്കാരുകൾ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തുടങ്ങിയവരെ കേസിൽ കക്ഷി ചേർത്ത കോടതി, ദുരന്തനിവാരണ അതോറിറ്റിയോട് ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടു .
പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം വേണം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിവിധ വകുപ്പുകൾ പലതരത്തിലാണ് നടപടികൾ എടുക്കുന്നത്. അതിനാൽ വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് സമഗ്രമായ പoനം അനിവാര്യമാണെന്നു വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ സർക്കാർ നയങ്ങൾ മാറ്റാൻ സാധിക്കുമോയെന്നതാണ് പരിഗണിക്കുന്നതെന്നും ഓർമ്മിപ്പിച്ചു. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാടിനു മേൽ കോടതി നിരീക്ഷണമുണ്ടാകുമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞിട്ടുണ്ട്.
അതിനിടെ കുത്തനെ ചെരിവുള്ള കുന്നുകളിൽ നിന്നടക്കം കെട്ടിടനിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷൻ ബഞ്ച് തടഞ്ഞു. കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽകൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്.ഉണ്ണികൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.ചെരിവുള്ള കുന്നുകളിൽ നിന്ന് മണ്ണെടുക്കാൻ അനുമതി നൽകുന്നതാണ് മൂന്നാർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പ്രശ്നമെന്നും കോടതി പറഞ്ഞു.















