കൊച്ചി: സിനിമയ്‌ക്കായി മുടക്കിയ പണത്തിന്റെ കണക്കോ ലാഭവിഹിതമോ നൽകിയില്ലെന്ന പരാതിയിൽ ആർഡിഎക്‌സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. സിനിമയുടെ എക്‌സിക്യൂട്ടീവ് നിർമ്മാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സോഫിയ പോളിനും ജെയിംസ് പോളിനും വലിയ രാഷ്‌ട്രീയ സ്വാധീനുമുണ്ടെന്നും, ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയുടെ ഹർജിയിൽ പറയുന്നു.
സിനിമയ്‌ക്കായി താൻ ആറ് കോടി രൂപ മുടക്കിയെന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന്റെ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നൽകിയില്ലെന്നാരോപിച്ച് അഞ്ജന പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ പോലും തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഇതിന് ശേഷമാണ് കോടതിയെ സമീപിച്ചത്.
തന്നെ അറിയിക്കാതെ ലാഭവിഹിതം എന്ന പേരിൽ മൂന്ന് കോടിയിലേറെ രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും, നിയമനടപടിയിൽ നിന്ന് പിന്മാറാൻ നിർബന്ധിക്കുന്നതായും പരാതിക്കാരി ആരോപിച്ചു. സിനിമ വലിയ വിജയമായിരുന്നുവെന്നും, നൂറ് കോടിയിലേറെ കളക്ഷൻ കിട്ടിയെന്നും നിർമ്മാതാക്കൾ തന്നെ പറയുന്നുണ്ട്. എന്നിട്ടും പലതവണ ആവശ്യപ്പെട്ടിട്ടാണ് മുടക്കിയ പണം പോലും തിരികെ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഇതിന് ശേഷം 3.6 കോടി രൂപ നൽകാമെന്നും കരാർ അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. സിനിമയുടെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച രേഖ ആവശ്യപ്പെട്ടെങ്കിലും നൽകിയിരുന്നില്ലെന്നും, പിന്നീടാണ് പൊലീസിനേയും കോടതിയേയും സമീപിച്ചതെന്നും ഇവർ വ്യക്തമാക്കി.















