മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തെരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്.
പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സന്നദ്ധരായവരും പങ്കുച്ചേരും. എട്ടുമണിയോടെ തെരച്ചിൽ ആരംഭിക്കും. രാവിലെ ഒൻപത് മണിക്കകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തെരച്ചിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ. പുഴയുടെ ഭാഗങ്ങളിൽ സേന തെരച്ചിൽ നടത്തും.
ദുരിതബാധിതരുടെ അതിജീവനത്തിനായി ചെയ്യാൻ സാധിക്കുന്ന എല്ലാവിധ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയിട്ടുണ്ട്. ദുരന്തഭൂമി നേരിട്ട് കണ്ട് അ വലോകനം ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പാക്കേജ് സംബന്ധിച്ച വിഷയങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും പണം തടസമാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം വിശദമായി മെമ്മോറണ്ടം നൽകിയാൽ ആവശ്യമായ പരിഹാരം കേന്ദ്രസർക്കാർ ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















