ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജിഒപി പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ രാജ്യത്തെ കൂടുതൽ തെറ്റുകളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുകയാണെന്ന് വിവേക് രാമസ്വാമി ആരോപിച്ചു.
” ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വലിയ രീതിയിലുള്ള അക്രമങ്ങൾ നടക്കുന്നു ഇത് തെറ്റാണ്. സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു സർക്കാരിനെ തന്നെ താഴെയിറക്കുന്ന രീതിയിലേക്ക് മാറി. പക്ഷേ ബംഗ്ലാദേശിലേക്ക് നോക്കാതിരിക്കുക എന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. സംവരണ പ്രക്ഷോഭത്തിൽ തുടങ്ങി ഹിന്ദുക്കൾക്കെതിരായ നീക്കമായി പ്രക്ഷോഭം മാറി. ഇത് വളരെ അധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും” വിവേക് രാമസ്വാമി പറയുന്നു.
അതേസമയം ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ധാക്കയിലെ ഒരു ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രദേശത്തെ ഹിന്ദു സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എല്ലാവരും ക്ഷമ പാലിക്കണമെന്നും, ന്യൂനപക്ഷങ്ങളെ ആക്രമിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടേയും അവകാശങ്ങൾ ഉറപ്പാക്കുമെന്നും, ഇതിനായി കൃത്യമായ സംവിധാനം ഒരുക്കുമെന്നും യൂനുസ് കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങൾ പള്ളികൾ ന്യൂനപക്ഷ വിഭാഗങ്ങളുട മറ്റ് മതസ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എത്രയും വേഗം അധികാരികളെ വിവരം അറിയിക്കണമെന്നും അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക നമ്പറും ജനങ്ങൾക്ക് കൈമാറിയിട്ടുണ്ട്.