മെറ്റ്പള്ളി ; കാമുകനൊപ്പം പോകാൻ മക്കളെ വിറ്റ് അമ്മ . തെലങ്കാന നിസാമാബാദ് ജില്ലയിലെ നവിപേട്ട് മണ്ഡലത്തിലെ പോത്തങ്കൽ സ്വദേശിനിയായ ലാവണ്യയാണ് ആറും , മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വിറ്റത് . സാരംഗപൂർ സ്വദേശിയുടെ ഭാര്യയായിരുന്ന ലാവണ്യ കഴിഞ്ഞ രണ്ട് വർഷമായി ഭർത്താവിൽ നിന്ന് അകന്ന് ജീവിക്കുകയാണ്. ഇതിനിടെയാണ് ഇബ്രാഹിംപട്ടണം മണ്ഡലം അമ്മക്കപ്പേട്ട സ്വദേശി ഇസ്ലാവത്ത് നാഗേഷുമായി (32) ലാവണ്യ പ്രണയത്തിലായത് . കുറച്ചുകാലമായി മേട്പള്ളിയിലെ ചാവിടി പ്രദേശത്തെ വാടകവീട്ടിൽ ഒരുമിച്ച് ജീവിക്കുകയാണ് ഇരുവരും . ടൗണിലെ ഒരു ടിഫിൻ സെൻ്ററിൽ ക്ലീനറായി ജോലി ചെയ്യുകയാണ് ഇവർ.
ഇതിനിടെയാണ് നാഗേഷ് പറഞ്ഞതനുസരിച്ച് കുട്ടികളെ വിൽക്കാൻ ലാവണ്യ തയ്യാറായത്. മേഡിപള്ളി മണ്ഡലത്തിലെ പോരുമല്ല ഗ്രാമവാസിയ്‌ക്കാണ് ആറുവയസുകാരിയെ രണ്ടുലക്ഷം രൂപയ്‌ക്ക് വിറ്റത് . മൂന്നുവയസുകാരിയെ മേട്പള്ളി ടൗണിലെ ഹനുമാൻനഗർ സ്വദേശിയായയാൾക്ക് 1.50 ലക്ഷത്തിനും വിറ്റു. അനാഥരായ കുഞ്ഞുങ്ങളാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു വിൽപ്പന . കുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ട് കുട്ടികളെ വിറ്റതായി കണ്ടെത്തിയത്.
നിരവധി മോഷണക്കേസുകളിലും , കഞ്ചാവ് വിൽപ്പന കേസിലും പ്രതിയാണ് ലാവണ്യയുടെ കാമുകൻ നാഗേഷ് . ഭർത്താവ് കള്ളനാണെന്നറിഞ്ഞ് നാഗേഷിന്റെ ഭാര്യ മൂന്ന് വർഷം മുമ്പ് വിവാഹമോചനം നേടിയിരുന്നു . നിലവിൽ നാഗേഷും , ലാവണ്യയും പൊലീസ് കസ്റ്റഡിയിലാണ്.















