….ആർ.കെ രമേഷ്….
16 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം ശ്രീലങ്കയ്‌ക്ക് എതിരെയാണ് 19-കാരനായ വിരാട് കോലിയുടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. ദാംബുള്ളയിൽ സച്ചിന് പകരം ഇന്നത്തെ പരിശീലകൻ ഗംഭീറിനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ കോലിക്ക് 12 റൺസ് നേടാനെ സാധിച്ചുള്ളു. കന്നി പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 159 റൺസ്. പിന്നീട് ഇങ്ങോട്ട് ക്രിക്കറ്റ് ലോകം കണ്ടത് ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്ററുടെ വളർച്ചയാണ്.
ആത്മസമർപ്പണവും കഠിനാദ്ധ്വാനവും കൈമുതലാക്കിയ കിംഗ് വിരാടിന് മുന്നിൽ തകരില്ലെന്ന് ക്രിക്കറ്റ് പണ്ഡിതർ ഉറച്ചുവിശ്വസിച്ച പല റെക്കോർഡുകളും തലവണങ്ങി. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതോടെയാണ് താരത്തിന് സീനിയർ ടീമിലേക്കുള്ള വിളിയെത്തിയതും ആദ്യമായി ഒരു വാർത്താ താരമാകുന്നതും.
എകദിനത്തിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ടായി കോലിയെ മാറ്റിയത് സ്ഥിരതയാണ്. 2009 ൽ ശ്രീലങ്കയ്‌ക്ക് എതിരെയാണ് ആദ്യ ശതകം. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 8,000, 9,000,10,000,11,000,12,000 റൺസ് പിന്നിട്ട താരവും ഒരേയൊരു കോലി തന്നെ. ടി20യിൽ 2010ലായിരുന്നു വിരാടിന്റെ അരങ്ങേറ്റം. സിംബാബ്വെ ആയിരുന്നു എതിരാളികൾ. പിന്നീട് ടി20യിലും കിംഗിന്റെ ആധിപത്യം കണ്ടു. ഐപില്ലിൽ റോയൽ ചലഞ്ചേഴ്സ് നായകനായിരുന്ന കോലി 2016 കുറിച്ച 973 റൺസിന്റെ റെക്കോർഡ് ഇന്നുവരെ ആരും മറികടന്നിട്ടില്ല.
ടെസ്റ്റിലും താരം പകരം വയ്‌ക്കാനില്ലാത്ത ഒരുപിടി പ്രകടനങ്ങൾ നടത്തി. വിൻഡീസിനെതിരെ 2011-ലായിരുന്നു അരങ്ങേറ്റം. 2012 ൽ ഓസ്ട്രേലിയക്കെതിരെ അഡ്ലെയ്ഡിൽ ആദ്യ സെഞ്ച്വറി. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയ ഇന്ത്യക്കാരനും കോലിയാണ്. ഏഴുതവണയാണ് താരം ഡബിളടിച്ചത്. ഏറനേരം ക്ഷമയോടെ ക്രീസിൽ നിൽക്കാനാകുമെന്നും കോലി തെളിയിച്ചു. ഏത് ഫോർമാറ്റിലേക്കും പറിച്ച് നട്ടാലും അതുമായി ഇടകലരുന്ന ഒരു അത്ഭുത പ്രതിഭയാണ് വിരാട്.
Levels, not just vibes. ❤️🔥
Pure main character energy and the silverwares speak for themselves. 🫡#PlayBold #ViratKohli #16YearsOfViratKohli pic.twitter.com/HsF34ORSeA
— Royal Challengers Bengaluru (@RCBTweets) August 18, 2024
2014-ൽ ടെസ്റ്റിൽ നായകനാവുന്നു. 2018-19 സീസണിൽ ഓസ്ട്രേലിയയിൽ പരമ്പര ജയിച്ച് ചരിത്രം സൃഷ്ടിച്ചതും കോലിയുടെ നായക മികവിലായിരുന്നു. 2017-ലാണ് ഏകദിനത്തിലും ടി20യിലും കൂടി നായക സ്ഥാനം ഏറ്റെടുക്കുന്നത്. 2017-ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയെങ്കിലും പരാജയം രുചിച്ചു. 2019 ഏകദിന ലോകകപ്പിൽ സെമിയിലെത്തി. ആക്രമണോത്സുകമായി ഇന്ത്യൻ ടീമിനെ നയിക്കാനും മാറ്റിയെടുക്കാനും കോലിക്ക് കഴിഞ്ഞു. ശാരീരിക ക്ഷമതയും ഫീൾഡിംഗിന്റെയും കാര്യത്തിൽ ടീമിനെ ഉടച്ചുവാർക്കാനും കോലിക്ക് കഴിഞ്ഞു. 2017 ലും 18 ലും ഐസിസിയുടെ മികച്ച താരമായി.
ചേസിംഗിൽ ഏറ്റവും അധികം സെഞ്ച്വറിയുള്ള താരം. ചേസ് മാറ്റർ എന്ന വിളിപ്പേരുള്ള താരത്തിന് 27 സെഞ്ച്വറികളാണുള്ളത്. അതിവേഗം 70 അന്താരാഷ്‌ട്ര സെഞ്ച്വറികൾ നേടിയ താരം. എല്ലാ ഫോർമാറ്റിലും കൂടി 80 സെഞ്ച്വറികൾ മുന്നിൽ 100 സെഞ്ച്വറിയുള്ള സച്ചിൻ മാത്രം. ഏകദിനത്തിൽ 50 സെഞ്ച്വറി നേടുന്ന ആദ്യ താരം. ഡേനൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ. ബംഗ്ലാദേശിനെതിരെ 2019-ലായിരുന്നു നേട്ടം.
16 years ago today, a 19-year-old @imVkohli stepped onto the international stage for the first time, marking the beginning of what has become a truly legendary career. Congratulations to the King on completing 16 years in international cricket! pic.twitter.com/Q6U17q6nP1
— Jay Shah (@JayShah) August 18, 2024
നായക സ്ഥാനം ഒഴിഞ്ഞെങ്കിലും വിരാട് കോലി ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്ത താരമാണ്. ടി20യിൽ നിന്ന് ലോകകപ്പ് നേട്ടത്തോടെ പടിയിറങ്ങിയ താരം ഏകദിനത്തിലും ടെസ്റ്റിലും തുടരും. 16 വർഷത്തിൽ ലോകത്തിന് മുന്നിൽ ക്രിക്കറ്റിന്റെ ഐക്കണായി വളരാൻ ഈ ഡൽഹിക്കാരന് സാധിച്ചു.















