തിരുവനന്തപുരം: സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകുന്നവർ മാത്രം നൽകിയാൽ മതിയെന്ന നിർബന്ധം പിൻവലിക്കണമെന്ന് എൻജിഒ സംഘ്. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന് നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നൽകാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നതെന്ന് എൻജിഒ സംഘ് ചൂണ്ടിക്കാട്ടി.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടന്ന സർവീസ് സംഘടനകളുടെ സംയുക്ത യോഗത്തിൽ അഞ്ചുദിവസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ, എതിർക്കേണ്ടതില്ലായെന്നും, നിർബന്ധം പാടില്ല എന്നതുമായിരുന്നു പൊതു തീരുമാനം. എന്നാൽ ഈ ധാരണയ്‌ക്ക് വിരുദ്ധമായി അഞ്ചു ദിവസത്തെ ശമ്പളം നിർബന്ധമാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവിലൂടെ ജീവനക്കാരെ കബളിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ നിരവധിയായ ആനുകൂല്യങ്ങൾ കാലങ്ങളായി തടഞ്ഞു വച്ചിരിക്കുകയാണ്. സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ വർദ്ധിച്ച വിലക്കയറ്റ സാഹചര്യത്തിൽ ശമ്പള വരുമാനത്തെ മാത്രം ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം ജീവനക്കാരും വളരെയേറെ സാമ്പത്തിക പ്രയാസങ്ങളാണ് അനുഭവിച്ചു വരുന്നത്. എന്നാലും ദുരന്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് അവരവരുടെ സാമ്പത്തികശേഷി അനുസരിച്ച് സംഭാവന നൽകാൻ തീരുമാനിക്കുകയായിരുന്നു. ഏറ്റവും ചുരുങ്ങിയത് അഞ്ചുദിവസത്തെ ശമ്പളം നിർബന്ധമാക്കിയതിലൂടെ സ്വമേധയാ കഴിയുന്നത്രയും ദിവസത്തെ ശമ്പളം നൽകാൻ ആഗ്രഹിക്കുന്ന ജീവനക്കാരുടെ അവകാശമാണ് സർക്കാർ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്.
വയനാട് പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളിയാക്കുന്നതിനു വേണ്ടി ഉത്തരവ് ഭേദഗതി ചെയ്ത് മുഴുവൻ ജീവനക്കാർക്കും അവസരം നൽകണമെന്നും, ദുരന്തബാധിത പ്രദേശങ്ങളിലെ ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നും കേരള എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.