ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. ലൈംഗിക പീഡനമടക്കമുള്ള ഗുരുതര പരാമർശങ്ങൾ ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടായിട്ടും നടപടി എടുക്കാത്തതിൽ സർക്കാരിനെ അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും ശശി തരൂർ പറഞ്ഞു.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു. റിപ്പോർട്ട് വന്നിട്ടും ഇത്രയും കാലം സർക്കാർ നടപടി എടുക്കാതിരുന്നത് ശരിയായില്ല. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്.
സർക്കാർ നടപടി കൈക്കൊള്ളണം. സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകേണ്ടതുണ്ട്. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ല എന്നാണ് മന്ത്രി പറയുന്നത്. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടായിരിക്കേ പരാതിയുടെ ആവശ്യമില്ല എന്നും ഉടൻ നിയമനടപടി സ്വീകരിക്കണമെന്നും ശശി തരൂർ എംപി പറഞ്ഞു.















