രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിൽ എത്തുന്നത്. പോളണ്ടിന് പിന്നാലെ ഓഗസ്റ്റ് 23 യുക്രെയ്നും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. യുക്രെയ്ൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി തലസ്ഥാനമായ കീവിലേക്ക് എത്തുക
പ്രത്യേകം തയ്യാറാക്കിയ ആഢംബര ട്രെയിനായ ‘റെയിൽ ഫോഴ്‌സ് വണി’ലാണ്. 20 മണിക്കൂറോളം യാത്ര നീണ്ടുനിൽക്കും. ആഡംബര ട്രെയിനായ റെയിൽ ഫോഴ്‌സ് വണിന്റെ പ്രത്യേകതകൾ അറിയാം….
യുഎസ് പ്രസിഡൻ്റ് ജോബൈഡൻ മുതൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ജർമ്മൻ ചാൻസലർ ഓൾഫ് ഷോൾസും റെയിൽ ഫോഴ്‌സ് വണിൽ യാത്ര ചെയ്തിട്ടുണ്ട്. യുക്രൈൻ റെയിൽ കമ്പനിയായ Ukrzaliznytsia ഉടമസ്ഥതയിലാണ് ഇതിന്റെ പ്രവർത്തം. ട്രെയിൻ മീറ്റിംഗ് റൂം, ബെഡ് റൂം, ടെലിവിഷൻ, ഇന്റർനെറ്റ് സൗകര്യം അടക്കം എല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ജോലിക്കും വിശ്രമത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത മരം കൊണ്ട് നിർമ്മിച്ച ആഡംബര ക്യാബിനുകളാണ് ഈ ട്രെയിനിലുള്ളത്.
ഇലക്ട്രിക് എഞ്ചിനുകൾക്ക് പകരം ഡീസൽ എഞ്ചിനാണ് ട്രെയിനിന്റെ പ്രവർത്തനം. അതിനാൽ രാജ്യത്തിന്റെ വൈദ്യുത ശൃംഖലകളുടെ പ്രവർത്തനം തകരാറിലായാലും ട്രെയിനുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. യുക്രെയ്ൻ പ്രസിഡൻ്റ് തന്റെ അന്താരാഷ്‌ട്ര നയതന്ത്ര യാത്രകൾക്കായും റെയിൽവേ ശൃംഖലയെ ആണ് ആശ്രയിക്കാറുള്ളത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. സെലൻസ്‌കിയുമായി പ്രധാനമന്ത്രിയുടെ നാലാമത്തെ കൂടിക്കാഴ്ചയാണിത്. കൂടിയാലോചനകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യൻ നിലപാട്. ആ നിലപാടിൽ തന്നെയാണ് രാജ്യം ഇപ്പോഴും നിൽക്കുന്നത്. ജൂലൈയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.















