മണിച്ചിത്രത്താഴിന്റെ റീ റിലീസ് വിശേങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിനിടെ ചിത്രത്തിന്റെ ടൈറ്റിൽ കാർഡുകളിൽ തന്റെ പേരില്ലാത്തതിന്റെ പരിഭവം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. പഴയ തെറ്റ് വീണ്ടും ആവർത്തിച്ചെന്നും ടൈറ്റിൽ കാർഡിൽ പാടിയ തന്റെ പേര് കൂടി ചേർക്കും എന്ന് പ്രതീക്ഷച്ചവർക്ക് തെറ്റ് പറ്റിയെന്നും വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട് നിരവധി ഓർമകളും അദ്ദേഹം പങ്കുവക്കുന്നുണ്ട്.
വേണുഗോപാൽ, സുജാത, കെ എസ് ചിത്ര എന്നിവർ ചേർന്നാണ് ചിത്രത്തിലെ ടൈറ്റിൽ ഗാനമായ ‘അക്കുത്തിക്കുത്താനക്കൊമ്പിൽ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. എന്നാൽ ടൈറ്റിൽ കാർഡ് വന്നപ്പോൾ സുജാതയുടെയും കെ എസ് ചിത്രയുടെയും പേരുകൾ മാത്രമാണുള്ളത്. റീ റിലീസ് ചെയ്യുമ്പോൾ അതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പക്ഷേ ആ തെറ്റ് തിരുത്തിയില്ലെന്നും ഗായകൻ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
“അങ്ങനെ ഏതാണ്ട് മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം മണിച്ചിത്രത്താഴിന്റെ പുതിയ ഡിജിറ്റൽ പ്രിൻ്റ് ഇറങ്ങിയിരിക്കുന്നു. പഴയ ഒരു തെറ്റ് തിരുത്തി ടൈറ്റിൽ കാർഡിൽ പാടിയ എന്റെ പേരും കൂടി ചേർക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റ് പറ്റിയിരിക്കുന്നു. പുതിയ പ്രിൻ്റിലും എന്റെ പേരില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ സുരേഷ് രവീന്ദ്രനെപ്പോലുള്ള സിനിമാസ്വാദകർ കോളമുകൾ എഴുതുന്നു, എഴുതാൻ എന്നെയും നിർബ്ബന്ധിക്കുന്നു. തൽക്കാലം എനിക്കറിയാവുന്ന പിന്നാമ്പുറക്കഥ പറയാൻ ഇപ്പോൾ താൽപ്പര്യമില്ല.
“ഓർമ്മച്ചെരാതുകൾ “എന്ന എന്റെ സംഗീത സ്മരണകൾ രണ്ടാം വോള്യം ഇറങ്ങുമ്പോൾ പറയാൻ അത് ബാക്കി വയ്‌ക്കുന്നു. എന്നോട് പറഞ്ഞ ഒരു വിശദീകരണം ഇതാണ്. ” അക്കുത്തിക്കുത്താനക്കൊമ്പിൽ ” എന്ന് തുടങ്ങുന്ന ഗാനം സിനിമയിൽ മണിച്ചിത്രത്താഴിനുള്ള താക്കോൽ ഉരുക്കാനും നാഗവല്ലിയെ നാട് കാണിക്കാൻ കൊണ്ടുപോകുമ്പോഴും ഷൂട്ട് ചെയ്ത് തയ്യാറാക്കിയതാണ്. പാട്ട് കൂടി സിനിമയിൽ ഉൾപ്പെടുത്തി നോക്കിയപ്പോൾ Dr. Sunny യുടെ രംഗപ്രവേശം ഇൻ്റർവെൽ കഴിഞ്ഞ് മാത്രമേ സാധ്യമാകൂ. Sunny ഇൻ്റർവെല്ലിന് മുമ്പ് വരേണ്ടതുള്ളത് കൊണ്ട് പാട്ട് ടൈറ്റിൽ ഗാനമാക്കാൻ തീരുമാനിക്കുന്നു. എന്റെ പേര് വിട്ടു പോകുന്നു.
ഇപ്പോഴും വിട്ടു പോയി. അത്രേയുള്ളൂ.
മണിച്ചിത്രത്താഴിന്റെ സംഗീതവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയുണ്ട്. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായ ഞാനാണ് സ്റ്റാഫ് ആർട്ടിസ്റ്റുകള് ലീവ് സാംക്ഷൻ ചെയ്യേണ്ടത്. കമ്പോസിംഗിന് ലീവ് എടുത്ത് പോയ രാധാകൃഷ്ണൻ ചേട്ടൻ ഒരു ഭ്രാന്തനെ പോലെയാണ് തിരിച്ചെത്തുന്നത്. ” ഞാനൊരു ആയുർവ്വേദ ചികിത്സയ്‌ക്ക് പോകുന്നു. എനിക്കീ സിനിമയിൽ നിന്നൊന്ന് രക്ഷപ്പെടണമെടാ “. വീണ്ടും മൂന്നാഴ്ച ലീവ്. ലീവ് കഴിഞ്ഞ് ചേട്ടൻ ” അവർ വിടുന്നില്ല, വീണ്ടുമിരിക്കാൻ പോവുകയാണ് ”
ഇതിലെ പാട്ടുകളുടെ ഡീറ്റയിൽസ് എല്ലാം എനിക്ക് മന:പാഠം”.
മണിച്ചിത്രത്താഴിൽ ഏറ്റവും അവസാനം റിക്കാർഡ് ചെയ്യുന്ന ഗാനവും “അക്കുത്തിക്കുത്ത് ” ആണ്. ഞാനും ചിത്രയും സുജാതയുമാണ് ഗായകർ. എന്തായാലും വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ പ്രിൻ്റിൽ തെറ്റ് തിരുത്തിയിട്ടില്ല. പേരില്ല. പക്ഷേ എന്റെ ശബ്ദമുണ്ട്. ഈ ചിത്രത്തിലെ ഗാനങ്ങളുമായി ബന്ധപ്പെടുത്തുന്ന എന്റെ ഓർമകൾക്ക് പകരം വയ്‌ക്കാൻ ഒരു ടൈറ്റിൽ കാർഡിനുമാകുകയും ഇല്ല. ആരോടും പരിഭവമില്ലെന്നും ജി വേണുഗോപാൽ കുറിച്ചു.