പഠിക്കാൻ പ്രായമൊരു വിഷയമേയല്ല. അത് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ ഇന്ദ്രൻസ് ഇന്നെത്തും. സ്കൂൾ പഠനം പൂർത്തിയാക്കാത്തതിന്റെ ദുഃഖമകറ്റാനാണ് 68-ാം വയസ്സിൽ അദ്ദേഹം തുടർപഠനത്തിന് ചേർന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം.
നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഇന്ദ്രൻസ്. നിത്യവൃത്തിക്കായി തയ്യൽ തൊഴിൽ ചെയ്യുകയായിരുന്നു. അപ്രതിക്ഷിത തിരിവുകൾ സിനിമയിലുമെത്തിച്ചു. പഠനത്തോടുള്ള അഭിനിവേശമാണ് ഇന്ദ്രൻസിനെ അറുപതുകളിലും പരീക്ഷ മുറിയിലേക്ക് എത്തിച്ചത്.