അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹ മാദ്ധ്യമത്തിലൂടെയാണ് പ്രഖ്യാപനം. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ വലിയ വിജയങ്ങളിലേക്ക് നയിച്ച താരം പാഡഴിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം.
അന്താരാഷ്‌ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ നിന്നാണ് പടിയിറങ്ങുന്നത്. “കഥ മുഴുവനായി വായിക്കാൻ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. അതാണ് ഞാൻ ചെയ്യാനൊരുങ്ങുന്നത്” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ക്രിക്കറ്റ് ജൈത്രയാത്രയുടെ അദ്ധ്യായം അവസാനിപ്പിക്കുമ്പോൾ ഒപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പങ്കുവച്ച വീഡിയോയിൽ പറയുന്നു. ആരാധകരോടുള്ള സ്നേഹവും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്.
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! 🇮🇳 pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024
ഇന്ത്യയ്‌ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റർ എന്ന നിലയിൽ ഇന്ത്യൻ ടീമിൽ ശോഭിക്കാൻ താരത്തിന് സാധിച്ചു. ഓസ്ട്രേലിയക്കെതിരെ 2010-ൽ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.
മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിഗ്സിൽ 85 പന്തിൽ 100 റൺസ് മറികടന്ന ശിഖർ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരം എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. 2015-ൽ ഏകദിനലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസെടുത്ത താരവുമാണ് ശിഖർ ധവാൻ. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറിനാണ് തിരശീല വീണത്.















