ദിസ്പൂർ: സംസ്ഥാനത്ത് നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയൊരു കയ്യേറ്റ തന്ത്രത്തിന്റെ ഭാഗമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കുറ്റവാളികൾ ഇരകളുടെ കുടുംബങ്ങളെ ഭയപ്പെടുത്തി അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച അസമിലെ നാഗോൺ ജില്ലയിലെ ധിംഗിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തിൽപ്പെട്ട 14-കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം .
“12 മുതൽ 14 വരെ ജില്ലകളിൽ തദ്ദേശീയ അസമീസ് ജനത ന്യൂനപക്ഷങ്ങളായി മാറുന്നു. അവർ (കുറ്റവാളികൾ) പ്രദേശത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാത്രമല്ല, ഇത് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി അവർ പിന്തുടരുന്ന ഒരു മാതൃകയാണിത്. കുറ്റകൃത്യങ്ങൾ നടത്തി അസമീസ് ജനതയിൽ അരക്ഷിതബോധം വളർത്തുന്നു. അങ്ങനെ ആളുകൾ പ്രദേശം വിട്ടുപോകാൻ തുടങ്ങുമെന്നും അദ്ദേഹം വിവരിച്ചു.
ധിംഗിൽ ഈ പ്രദേശം വിട്ടുപോകാൻ അസമീസ് ജനതയ്‌ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഇത് പ്രശസ്ത അസമീസ് സന്യാസിയായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ്. പക്ഷേ ഇപ്പോൾ അവിടത്തെ ജനസംഖ്യാ പാറ്റേൺ മാറി. മുഴുവൻ പ്രദേശത്തെയും ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 90 ശതമാനം മുസ്ലീം ജനസംഖ്യയായി മാറിഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.