സിനിമാ മേഖലയിലെ താഴെ തട്ടിലുള്ളവർ വരെ ദുരനുഭവം തുറന്നു പറഞ്ഞ് രംഗത്ത് വരികയാണ്. പത്ത് വർഷത്തിലേറെയായി സിനിമാ മേഹവുമായെത്തിയെങ്കിലും മനം മടുത്ത് പോയ ജൂനിയർ ആർടിസ്റ്റാണ് ആരേപണം ഉന്നയിക്കുന്നത്. നടൻ മുകേഷിനെിതരെയും ആരോപണമുണ്ട്.
കാസ്റ്റിംഗ് ഡയറക്ടറായ വിച്ചു കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയുടെ ആരോപണം. വഴങ്ങാത്തതിന്റെ പേരിൽ തുടർച്ചയായി അവസരങ്ങൾ നിഷേധിച്ചെന്നും അവർ പറഞ്ഞു. തെറ്റായ വഴിയിലൂടെ അവസരം വേണ്ടെന്ന് വച്ചാണ് പിന്നീട് ആരെയും ബന്ധപ്പെടാതിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മറ്റൊരു ജൂനിയർ ആർട്ടിസ്റ്റിന്റെ അമ്മയോട് നടൻ മുകേഷ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും സന്ധ്യ ഉന്നയിക്കുന്നു. വീട്ടിൽ കയറി അതിക്രമത്തിന് മുതിർന്ന മുകേഷിനെ പിന്നീട് കൈകാര്യം ചെയ്ത് വിട്ടതായി സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്ത് പറഞ്ഞുവെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അവസരം ചോദിച്ച് സിനിമാ മേഖലയിലുള്ളവരെ വിളിക്കുമ്പോൾ അവർ കഥാപാത്രത്തെ കുറിച്ചല്ല സംസാരിക്കുന്നത്. വിവാഹിതയാണോ, അഡ്ജസ്റ്റ്മെൻ്റിന് തയ്യാറാണോയെന്നാണ് അവർക്ക് അറിയേണ്ടത്. വിവാഹിതയല്ലെന്ന് പറയുമ്പോൾ അൽപ വസ്ത്രം ധരിച്ച് വേഷം ചെയ്യുമോയെന്ന് ചോദിക്കും. ലെെംഗിക താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം നൽകില്ല.
വഴങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ നിങ്ങൾ ഇങ്ങനെ ഇരിക്കത്തെയുള്ളൂവെന്നും നിങ്ങൾക്ക് അഭിനയ മേഖലയിലേക്ക് കടന്നുവരാൻ സാധിക്കില്ലെന്നും വിച്ചു പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു. നേരത്തെ ആരോപണവുമായി രംഗത്ത് വന്നിരുന്നെങ്കിൽ ആരും ഇത് വിശ്വസിക്കില്ലായിരുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഇപ്പോൾ ധൈര്യം വന്നുവെന്നും സന്ധ്യ കൂട്ടിച്ചേർത്തു.