സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് നടിയും ബിജെപി വനിത നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നും അവർക്ക് വേണ്ടി സ്വയം വാദിക്കണമെന്നും ഖുശ്ബു സുന്ദർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ മേഖലയിലുള്ള സ്ത്രീകളും മോശം അനുഭവങ്ങൾ നേരിടുന്നുണ്ട്. ഇത് പുറത്തുകൊണ്ടുവരണമെങ്കിൽ എല്ലാ മേഖലയിലും ഹേമ കമ്മിറ്റി പോലെ ഒരു കമ്മീഷനോ കമ്മിറ്റിയോ വേണ്ടതുണ്ട്. ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന മേഖലയാണ് സിനിമാ മേഖല. ഇവിടെ മാത്രമല്ല, പല ഇടങ്ങളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു. ആ സ്ത്രീകൾക്ക് ധൈര്യത്തോടെ വന്ന് സംസാരിക്കാൻ കഴിയുന്ന സംവിധാനമാണ് നാം ഒരുക്കേണ്ടത്. സ്ത്രീകളെ കൂടുതൽ സംരക്ഷിക്കുകയും പിന്തുണക്കുകയും വേണം.
ഒരു സ്ത്രീ എപ്പോഴും സ്വതന്ത്ര ആയിരിക്കണം. ഒരു സാഹചര്യത്തിൽ പോലും അവൾ വിട്ടുവീഴ്ച ചെയ്യരുത്. ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ അത് കൂടുതൽ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും. വിട്ടുവീഴ്ചയല്ല, കഴിവ് തെളിയിക്കുകയാണ് വേണ്ടത്. വിഷയത്തിൽ പ്രതികരിക്കാത്ത നടന്മാർക്കെതിരെ എന്തിനാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഖുശ്ബു ചോദിച്ചു.
സിനിമാ മേഖല വളരെ മനോഹരമായ ഇടമാണ്. പോസിറ്റീവ് കാര്യങ്ങൾ പറയുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരുപാട് വ്യക്തികൾ ഇതിനകത്തുണ്ട്. എന്നാൽ ഒരു ചത്ത മീനിന് ഒരു കുള മുഴുവൻ മലിനമാക്കാൻ കഴിയുമല്ലോ. അതാണ് ഇവിടുത്തെ സ്ഥിതി. ആരെങ്കിലും മോശമായി പെരുമാറിയാൽ ധൈര്യം പൂർവ്വം ആ നിമിഷം തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ നിയമപരമായി പോരാടണം. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മക്കളെ വളർത്തുമ്പോൾ ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നതാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും ഖുശ്ബു സുന്ദർ പറഞ്ഞു.















