തിരുവനന്തപുരം/ നാഗർ കോവിൽ: നവരാത്രി മഹോത്സവ പ്രമാണിച്ച് ഇക്കൊല്ലത്തെ വിഗ്രഹങ്ങളുടെ ഘോഷയാത്ര ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പതിവനുസരിച്ച് തമിഴ്നാട് -കേരള സർക്കാറുകൾ സംയുക്തമായി സംഘടിപ്പിക്കും.
അശ്വിന മാസത്തിലെ ശുക്ല പക്ഷ പ്രതിപദ (പ്രഥമ ) തിഥിഒക്ടോബർ 03 ന് പുലർച്ചെ 1 ആരംഭിക്കും. അതിനാൽ, ശാരദിയ നവരാത്രി ഒക്ടോബർ 03 വ്യാഴാഴ്ച മുതൽ ആരംഭിക്കും.ഈ വർഷത്തെ ശാരദിയ നവരാത്രി ഒക്ടോബർ 03 മുതൽ ഒക്ടോബർ 12 വരെയാണ്. ദുർഗ്ഗാഷ്ടമി ഒക്ടോബർ 11 നാണ്. മഹാനവമി ഒക്ടോബർ 12 നാണ്. വിജയദശമി ഒക്ടോബർ 13 നാണ്.
നവരാത്രി ആഘോഷം ആചാരപൂർവ്വം നടത്തുന്നതിന്റെ ഭാഗമായി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വിഗ്രഹങ്ങൾ വഹിച്ചു കൊണ്ടുള്ള യാത്ര സെപ്റ്റംബർ 30ന് ആരംഭിക്കും.ഒക്ടോബര് രണ്ടിന് വൈകുന്നേരം വിഗ്രഹങ്ങൾ തിരുവനന്തപുരത്തെത്തും. ശുചീന്ദ്രത്ത് നിന്നും മുന്നൂറ്റിനങ്ക ദേവി വേളിമല കുമാരകോവിലിൽ നിന്നും പുറപ്പെടുന്ന കുമാര സ്വാമിയും, പദ്മനാഭപുരത്ത് തേവാരക്കെട്ട് സരസ്വതീ ദേവിയുമാണ് അനന്തപുരിയിലേക്ക് എഴുന്നെള്ളുക.
ഘോഷയാത്ര ആദ്യദിവസം രാത്രിയോടെ കുഴിത്തുറയിലെത്തും. പിറ്റേദിവസം ഒക്ടോബർ 1 ന് രാവിലെ കുഴിത്തുറയിൽ നിന്നും തിരിക്കുന്ന ഘോഷയാത്രയ്‌ക്ക് കേരള അതിർത്തിയിൽ സ്വീകരണവും ഉണ്ടാകും. അന്ന് രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര പിറ്റേന്ന് ഒക്ടോബർ 2 ന് രാവിലെ പുറപ്പെട്ട് രാത്രിയോട് കൂടെ കിഴക്കേക്കോട്ടയിൽ എത്തും. വേളിമല കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും , ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും തേവാരക്കെട്ട് സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിലും…
പൂജയ്‌ക്കിരുത്തുന്നു.
തുടർന്ന്, ഒക്ടോബർ 3 ന് ആരംഭിക്കുന്ന നവരാത്രി ആഘോഷം വിജയദശമി ദിനമായ ഒക്ടോബർ 13-ന് സമാപിക്കും. ഒരു ദിവസത്തെ “നല്ലിരിക്ക”ക്ക് ശേഷം ഒക്ടോബർ 15ന് വിഗ്രഹങ്ങളുടെ തിരിച്ചുള്ള യാത്ര ആരംഭിക്കും.















