കോട്ടയം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മൻസൂർ റഷീദിനെ സിനിമയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു നടന്റെ ന്യായീകരണം. ചീഫ് അസോസിയേറ്റ് ഡയറക്ടറാണ് മൻസൂറിനെതിരെ കേസെടുത്ത വിവരം അറിയിച്ചത്. ഇതോടെ ഇയാളെ സെറ്റിൽ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
” 2023 ഒക്ടോബറിൽ എമ്പുരാന്റെ ഷൂട്ടിംഗ് സമയത്താണ് മൻസൂറിനെതിരെ പൊലീസ് കേസെടുത്ത വിവരം അറിയുന്നത്. ഇതറിഞ്ഞയുടൻ മൻസൂറിനെ സിനിമയിൽ നിന്നും പുറത്താക്കിയിരുന്നു. അതുവരെയും ഈ സംഭവങ്ങളും പരാതികളും അറിഞ്ഞിരുന്നില്ല. മൻസൂറിനോട് പൊലീസിന് മുന്നിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.”- പൃഥ്വിരാജ് പറഞ്ഞു.
ബ്രോ ഡാഡി സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് നടിയെ ഹൈദരാബാദിലെ ഹോട്ടലിലേക്ക് മൻസൂർ റഷീദ് വിളിച്ചു വരുത്തിയത്. ഇവിടെയെത്തിയ നടിക്ക് ഇയാൾ കോളയിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത് പണം ആവശ്യപ്പെടുകയും ചെയ്തു. പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചിരുന്നു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് തടയിടണമെന്ന ആവശ്യം പൃഥ്വിരാജ് മുന്നോട്ടു വച്ചിരുന്നു. എന്നാൽ സ്വന്തം സിനിമാ സെറ്റിൽ ലൈംഗികാതിക്രമം നടന്നിട്ടും താരം ആദ്യം പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നിരവധി വിമർശനങ്ങൾ ഉയർന്നതോടെയാണ് വിഷയത്തിൽ പൃഥ്വിരാജിന്റെ പ്രതികരണം.















