ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ വേഗത്തിൽ നീതി ഉറപ്പാക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സ്ത്രീകൾക്ക് അവരുടെ സുരക്ഷിതത്വത്തിൽ കൂടുതൽ ഉറപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യറിയെ ഭരണഘടനയുടെ സംരക്ഷകനായാണ് കണക്കാക്കുന്നത്. സുപ്രീംകോടതിയും ജുഡീഷ്യറിയും ഈ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സാന്നിധ്യത്തിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും സുപ്രീം കോടതിയിലോ ജുഡീഷ്യറിയിലോ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറി ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ചൂണ്ടക്കാട്ടി.സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുട്ടികളുടെ സുരക്ഷയും സമൂഹത്തിന് ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്ത കൊലപതകത്തിന്റെയും താനെയിലെ രണ്ട് കിൻ്റർഗാർട്ടൻ പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
“സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ എത്രയും വേഗം നീതി നടപ്പാക്കപ്പെടുന്നുവോ, ജനസംഖ്യയുടെ പകുതി പേർക്കും അവരുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ഉറപ്പുണ്ടാകും,” പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങളുണ്ടെന്നും അതിവേഗ നീതി ഉറപ്പാക്കാൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.