കോയമ്പത്തൂർ: 6 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകർ ഉൾപ്പെടെ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാൽപ്പാറയിലെ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിലാണ് ഈ നടുക്കുന്ന സംഭവം.
കോളജിലെ ജീവനക്കാർ വാട്സാപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ക്ലാസിലും ലാബിലും വച്ച് തങ്ങളെ ശല്യപ്പെടുത്തിയെന്നും ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നും ആരോപിച്ച് പെൺകുട്ടികൾ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചപ്പോൾ ജില്ലാ സാമൂഹികക്ഷേമ ഓഫിസര്‍ ആര്. അംബികയും കോളജിയേറ്റ് എജ്യൂക്കേഷന്‍ റീജനല്‍ ജോ. ഡയറക്ടര്‍ വി. കലൈസെല്‍വിയും വെള്ളിയാഴ്ച കോളജില്‍ നേരിട്ടെത്തി അന്വേഷണം നടത്തി. കോളജിൽ അന്വേഷണത്തിനെത്തിയ സംഘത്തോട് വിദ്യാർഥിനികൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വിവരിച്ചു .
പ്രതികളായ കൊമേഴ്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർമാരായ എസ്. സതീഷ്കുമാർ (39), എം. മുരളിരാജ് (33), ലാബ് ടെക്നീഷ്യൻ അൻബരസു (37), നൈപുണ്യ കോഴ്സ് പരിശീലകൻ എൻ. രാജപാണ്ടി (35) എന്നിവരെ ശനിയാഴ്ച വൈകിട്ടോടെയാണ് വാൽപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ആർ. അംബികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 75 (1) (ലൈംഗിക പീഡനം), തമിഴ്നാട് സ്ത്രീ പീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 (സ്ത്രീകളെ ഉപദ്രവിക്കുന്നതിനുള്ള പിഴ) എന്നിവ പ്രകാരമാണ് നാലു പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.















