എറണാകുളം: ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്ന യുവനടിയുടെ ആരോപണത്തിൽ നടൻ അലൻസിയർക്കെതിരെ കേസ്. യുവനടിയുടെ പരാതിയിൽ ചെങ്ങമനാട് പൊലീസാണ് കേസെടുത്തത്. ബെംഗളൂരുവിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. കേസിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തും.
ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സംഭവത്തിൽ 2018-ൽ താര സംഘടനയായ അമ്മയെ വിവരമറിയിച്ചെന്നും എന്നാൽ പേരിനൊരു നടപടി സ്വീകരിക്കാൻ പോലും അമ്മ തയ്യാറായില്ലെന്നും നടി വെളിപ്പെടുത്തി.
അലൻസിയർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നും അന്നത്തെ അമ്മ ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയപ്പോൾ അലൻസിയർ മാപ്പ് പറഞ്ഞല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും നടി പറഞ്ഞു. അലൻസിയർക്ക് നഷ്ടമാകാനൊന്നുമില്ലെന്നും എന്നാൽ തനിക്ക് അവസരങ്ങൾ നഷ്ടമായെന്നും നടി ആരോപിച്ചു.
ആരോപണത്തിന് പിന്നാലെ നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നുമായിരുന്നു അലൻസിയറുടെ പ്രതികരണം.















