സിംഗപ്പൂർ: സിംഗപ്പൂർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നഗരത്തിലെ അത്യാധുനിക സെമി കണ്ടക്ടർ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിനൊപ്പമായിരിക്കും സന്ദർശനം. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സന്ദർശനം സഹായകമാകുമെന്നാണ് വിലയിരുത്തൽ. സെമി കണ്ടക്ടർ മേഖലയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിനും ഇതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും സന്ദർശനം ഊന്നൽ നൽകും.
ഇന്ന് സിംഗപ്പൂർ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വാഗതം ചെയ്യും. ശേഷം സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി
കൂടിക്കാഴ്ച നടത്തുന്ന മോദി കൂടിക്കാഴ്ച നടത്തുകയും, വിവിധ കരാറുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്യും. ഉച്ചഭക്ഷണ വിരുന്നിന് ശേഷമാകും അദ്ദേഹം എഇഎം ഹോൾഡിങ്‌സ് ലിമിറ്റഡിന്റെ സെമികണ്ടക്ടർ സംവിധാനങ്ങൾ സന്ദർശിക്കുക. ഒരു ചെറിയ രാജ്യമായിരുന്നിട്ട് കൂടി സിംഗപ്പൂരിൽ വളരെ നല്ല രീതിയിൽ വികസിപ്പിച്ചെടുത്ത സെമികണ്ടക്ടർ വ്യവസായമുണ്ട്. അതിനാൽ ഈ മേഖലയിൽ ഇരു രാജങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
സിംഗപ്പൂർ സർവകലാശാലകൾ സെമികണ്ടക്ടർ മേഖലയ്‌ക്കായി നൽകുന്ന കോഴ്‌സുകൾ, സെമി കണ്ടക്ടർ വ്യവസായ പാർക്കുകൾ എന്നിങ്ങനെ നിരവധി മേഖലകളിൽ സെമി കണ്ടക്ടർ വ്യവസായം ഇന്ത്യക്ക് അവസരം തുറക്കുന്നു. സിംഗപ്പൂരിന്റെ സാമ്പത്തിക വളർച്ചയുടെ 8 ശതമാനം സംഭവനചെയ്യുന്നത് സെമികണ്ടക്ടർ മേഖലയാണ്. സ്ഥലസൗകര്യം, തൊഴിലാളികൾ തുടങ്ങീ ഉത്പ്പാദന ഘടകങ്ങളുടെ കാര്യത്തിൽ സിംഗപ്പൂരിന് മുന്നിൽ പരിമിതികളുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഇത്തരം പരിമിതികളില്ല. അതിനാൽ ഇന്ത്യയ്‌ക്ക് സിംഗപ്പൂരിന്റെ സെമികണ്ടക്ടർ ശൃംഖലയുടെ ഭാഗമാകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.















