ചെന്നൈ: തമിഴ് സിനിമയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ പ്രമേയം പാസാക്കി അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം. ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ 5 വർഷത്തേക്ക് തമിഴ് സിനിമാ മേഖലയിൽ നിന്നും വിലക്കാനുള്ള പ്രമേയവും സമിതി പാസാക്കി. മലയാള സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇത് സംബന്ധിച്ച് നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റിയും (ജിഎസ്ഐസിസി) ബുധനാഴ്ച ചെന്നൈയിൽ യോഗം ചേർന്നിരുന്നു. ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും തമിഴ് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പ്രമേയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നൽകിയ പരാതി സമഗ്രമായ അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നാണ് സമിതി പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്ന്. ഈ ശുപാർശ നടപ്പാക്കുന്നതിനായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറും.
നിലവിലുള്ള ഒരു പ്രത്യേക ഫോൺ നമ്പറിലൂടെയോ പുതുതായി ക്രിയേറ്റ് ചെയ്ത ഇമെയിൽ ഐഡിയിലൂടെയോ ആളുകൾക്ക് അവരുടെ പരാതികൾ അറിയിക്കാം. പരാതിയുമായി എത്തുന്നവർക്ക് നിയമസഹായം നൽകുമെന്നും സമിതി അറിയിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം പരാതികൾ നേരിട്ട് കമ്മിറ്റിയിൽ എത്തിക്കാനാണ് അഭിനേതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. യോഗത്തിൽ പാസാക്കിയ പ്രമേയങ്ങൾ സെപ്റ്റംബർ എട്ടിന് ചേരുന്ന നടികർ സംഘത്തിന്റെ ജനറൽ കമ്മിറ്റി യോഗത്തിൽ കൂടുതൽ ചർച്ച ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത നടി ഖുശ്ബു സുന്ദർ പറഞ്ഞു.