മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മുന്നിൽ നിൽക്കുന്നത് തങ്ങളാണെന്ന് ഡബ്ല്യുസിസി സ്വയം അവകാശപ്പെട്ടിരുന്നു. ഇതിനെ ചോദ്യംചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതല്ലാതെ ഡബ്ല്യുസിസിയുടെ പ്രവർത്തിയിൽ ഒന്നും കാണാൻ കഴിയുന്നില്ലെന്ന് ഭാഗ്യലക്ഷ്മി വിമർശിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ചോദിച്ചു.
” മലയാള സിനിമയിൽ ഒരു തീപ്പൊരി കൊണ്ടുവന്നത് ഡബ്ല്യുസിസി ആണെന്ന് ആരാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവവും മഞ്ജു വാര്യരുടെ വാക്കിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അല്ലാതെ wcc ഉണ്ടാക്കിയതല്ല. മലയാള സിനിമയെ മുഴുവൻ ഡബ്ല്യുസിസി ശത്രുപക്ഷത്താണ് നിർത്തിയിരിക്കുന്നത്. അവരുടെ ഉദ്ദേശലക്ഷ്യവും അതുതന്നെയാണ്. അങ്ങനെയല്ല ഇത് കൊണ്ടുപോകേണ്ടത്. വർഷങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു മേഖലയാണ് മലയാള സിനിമ. ഇവിടെ എല്ലാവരും നല്ലവരാണെന്ന് പറയുന്നില്ല. ഇവിടെ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്. ഡബ്ല്യുസിസി എന്താണ് ചെയ്യുന്നത്. എല്ലാവരെയും മാറ്റിനിർത്തി ഇവിടെ ഞങ്ങൾ ഭരിച്ചു കൊള്ളാം എന്നതാണ് നിലപാട്. അങ്ങനെ ആരെയും മാറ്റിനിർത്താൻ കഴിയില്ല. സിനിമ എന്നു പറയുന്നത് ഒരു കൂട്ടായ തൊഴിൽ മേഖലയാണ്. ഇതിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് വെളിയിൽ കളയാനാണ് ശ്രമിക്കേണ്ടത്. അതിന് എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യണം”.
“അമ്മയാണോ മലയാള സിനിമ ഭരിക്കുന്നത്. ഇവിടെ പല സംഘടനകൾ ഉണ്ട്. മുഖ്യമന്ത്രിയെ കാണാൻ ഡബ്ല്യുസിസി അംഗങ്ങൾ പോയപ്പോൾ അവർ ഒരു സംഘടനയേയും അറിയിച്ചില്ല. അറിയിച്ചെങ്കിൽ ഒരു തെളിവ് കാണിക്കണം. ഫേസ്ബുക്കിൽ എഴുതുന്ന ആവേശം പ്രവർത്തിയിൽ wcc കാണിക്കുന്നില്ല. ഡബ്ല്യുസിസി കളക്ടീവ് അല്ല, സെലക്ടീവ് ആണ്. ഡബ്ല്യുസിസിയുടെ ഉള്ളിലുള്ളവർ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്ന് പറയുന്നു. രഞ്ജിനിയും രേവതിയുമെല്ലാം ഇതു പറഞ്ഞു കഴിഞ്ഞു. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് എത്ര വർഷമായി. എന്താണ് അവർ അടുത്ത സ്റ്റെപ്പിലേക്ക് പോയത്?”-ഭാഗ്യലക്ഷ്മി പറഞ്ഞു.















