കൊല്ലം: പോക്സോ കേസിൽ യുവാവിന് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പതിനഞ്ചുവയസ്സുള്ള വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെയാണ് കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോൾ ശിക്ഷിച്ചത്.
ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടിൽ ദിലീപ് (27) ആണ് പ്രതി.
പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന ദിലീപ് വിവാഹവാഗ്ദാനം കുട്ടിയെ പലതവണ പീഡിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.2020 ഡിസംബറിൽ ആയിരുന്നു സംഭവം.
ആശുപത്രിയിൽ പരിശോധന നടത്തിയ വിവരം ഡോക്ടർ ചൈൽഡ് ലൈനിൽ അറിയിച്ചു. തുടർന്ന് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ദിലീപ് അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പ്രതി അതിജീവിതയുടെ സഹോദരനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. . പ്രതി തുടർച്ചയായി 20 വർഷം തടവ് അനുഭവിക്കണം.















