ആറൻമുള: ആറന്മുള ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു തിരുവോണത്തോണി പുറപ്പെട്ടത്.
കാട്ടൂർ ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപവുമായി മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തിൽ കാട്ടൂരിലെ 18 നായർ കുടുംബങ്ങളാണ് തിരുവോണത്തോണിയിൽ വിഭവങ്ങളുമായി ആറന്മുളയ്‌ക്ക് തിരിച്ചത്. പള്ളിയോടങ്ങളുടെ അകമ്പടിയിൽ പമ്പാനദിയിലൂടെ തിരുവോണത്തോണി പുലർച്ചെ അഞ്ചരയോടെ ആറന്മുള ക്ഷേത്രക്കടവിലെത്തും. തോണിയിൽ എത്തുന്ന വിഭവങ്ങളുമായാണ് ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുക.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാർ , റാന്നി എംഎൽഎ പ്രമോദ് നാരായണൻ എന്നിവർ തിരുവോണത്തോണിയെ യാത്രയക്കാനായി കാട്ടൂരിലെത്തിയിരുന്നു.















