ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് തിരിച്ചു. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുക എന്നതാണ് യാത്രയിലെ പ്രധാന ലക്ഷ്യം. ഇതിന് പുറമെ യുഎൻ ജനറൽ അസംബ്ലിയേയും അദ്ദേഹം അഭിസംബോധന ചെയ്യും. നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഡെലവെയറിലെ വിൽമിംഗ്ടണിൽ നടക്കുന്ന ആറാമത്തെ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്നാണ് ഉച്ചകോടിക്ക് തുടക്കമാകുന്നത്. ഈ മാസം 23 വരെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിൽ അംഗങ്ങളായിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാൽ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണ് ഇത്. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. വീണ്ടും അധികാരസ്ഥാനത്തേക്ക് ഇല്ലെന്ന് കിഷിദയും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ക്വാഡ് ഉച്ചകോടിയിൽ തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കിയതിലെ പുരോഗതി നേതാക്കൾ വിശകലനം ചെയ്യും. 2025ൽ ഇന്ത്യയാണ് ക്വാഡ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ക്വാഡ് സഖ്യം രൂപീകരിച്ചിട്ട് 20 വർഷം തികയുന്നു എന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്. ഇതിന് ശേഷം 22-23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നിരവധി ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
22ാം തിയതി ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടക്കുന്ന മെഗാ കമ്മ്യൂണിറ്റി ഇവന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ‘ മോദി & യുഎസ്, പ്രോഗസ് ടുഗെദർ’ എന്നാണ് പരിപാടിക്ക് പേര് നൽകിയിരിക്കുന്നത്. എഐ, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്‌സ്, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസ് ആസ്ഥാനമായുള്ള പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് വിവരം.















