കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കൽ കോളേജിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളേജിലെ അഡ്വൈസറി കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. ലോറൻസിന്റെ ആഗ്രഹപ്രകാരമാണെന്ന സാക്ഷി മൊഴികൾ പരിഗണിച്ചാണ് ഭൗതിക ദേഹം വിട്ടുനൽകുന്നത്.
കേരള അനാട്ടമി ആക്ട് പ്രകാരമാണ് കമ്മിറ്റിയുടെ തീരുമാനം. മകൾ ആശയുടെ എതിർപ്പ് അവഗണിച്ചാണ് നിർദേശം. വീണ്ടും കോടതിയെ സമീപിക്കുമെന്ന് ആശ അറിയിച്ചു. കമ്മിറ്റി തീരുമാനം ബാഹ്യ സ്വാധീനത്തിന് വഴങ്ങിയാണെന്നും അവർ പറഞ്ഞു.
മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകരുതെന്നും മതാചാര പ്രകാരം പിതാവിനെ അടക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ആശയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടത്. അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ ഉചിത നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.