മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ രൂക്ഷ വിമർശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം. തിരൂരങ്ങായി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിയുടെ പേര് പറയാതെ പറഞ്ഞ് വിമർശനം ഉന്നയിച്ചത് .
തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തിയ പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്നവരോട്, കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിലും അണികൾക്കൾക്കുണ്ടാകുമെന്ന് സിപിഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . എന്നാൽ പോസ്റ്റ് ചർച്ചയായതോടെ രാജാവ് നഗ്‌നനാണ് എന്ന തലക്കെട്ടോയുള്ള കുറിപ്പ് നിയാസ് പുളിക്കലകത്ത് ഡിലിറ്റ് ചെയ്തു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
*രാജാവ് നഗ്‌നനാണ്*…
പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ.?
തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുട് ചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റി കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാൻ ഉള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് ‘രാജാവ് നഗ്‌നനാണെന്ന് ‘ വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്.
സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റു കൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്..
*നിയാസ് പുളിക്കലകത്ത്*















