മലപ്പുറം: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാനെന്ന വ്യാജനേ കോടികൾ തട്ടിയ യുവതി അറസ്റ്റിൽ. മലപ്പുറം വക്കല്ലൂർ സ്വദേശി ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യയാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് 25-കാരിയെ പിടികൂടിയത്.
കോഴിക്കോട് സ്വദേശിയിൽ നിന്ന് 5.20 കോടി രൂപ പല തവണയായി സുമയ്യയും ഭർത്താവ് ഫൈസൽ ബാബുവും തട്ടിയെടുത്തെന്നാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കാൻ എന്ന പേരിൽ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. വൻ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപമായി ഇത്ര വലിയ തുക ചോദിച്ചത്. എന്നാൽ ലാഭമോ നിക്ഷേപ തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് സ്വദേശി പന്തീരങ്കാവ് പൊലീസിൽ പാരതി നൽകിയത്.
1.58 ലക്ഷം രൂപ തിരികെ നൽകിയെങ്കിലും പണം നൽകാതെ ഫൈസൽ ബാബു വിദേശത്തേക്ക് കടന്നതായും പരാതിക്കാരൻ പറയുന്നു. ഭർത്താവിന് അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് സുമയ്യ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. സുമയ്യയ്‌ക്ക് എതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.















