എറണാകുളം: പീഡന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഒടുവിൽ പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെട്ടു. അഡ്വ. ബി രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്താനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്‌ക്ക് ശേഷം മകൻ ഷഹീനൊപ്പം സിദ്ദിഖ് മടങ്ങി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേക്ക് താരത്തിന്റെ അറസ്റ്റും തടഞ്ഞിരുന്നു. ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷവും സിദ്ദിഖ് ഒളിവിലായിരുന്നു. തുടർന്ന് കേസിന്റെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യാനായി വൈകിട്ടോടെ അഡ്വ. രാമൻ പിള്ളയുടെ കൊച്ചി നോർത്ത് ഓഫീസിലേക്ക് നടൻ എത്തുകയായിരുന്നു. നോട്ടീസ് ലഭിക്കുന്നതിനനുസരിച്ച് ചോദ്യം ചെയ്യലിന് സിദ്ദിഖ് ഹാജരാകുമെന്ന് അഭിഭാഷകൻ പറഞ്ഞു.
അന്വേഷണത്തിൽ സഹകരിക്കണമെന്ന് സിദ്ദിഖിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാൽ ജാമ്യം നല്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലുള്ളത്.















