മുംബൈ: 60 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഭക്ഷിച്ച മകന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു. കോലാപ്പൂർ സ്വദേശി സുനിൽ കുച്ച്‌കൊരവിയുടെ ശിക്ഷയാണ് ഇത് നരഭോജിയുടെ കേസാണെന്നും അപൂർവങ്ങളിൽ അപൂർവമാണെന്നും ചൂണ്ടിക്കാട്ടി ശരിവെച്ചത്.
2021-ലാണ് കോലാപ്പൂർ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവായി കുറച്ചാൽ സമാനമായ കുറ്റകൃത്യം പ്രതി ചെയ്തേക്കാമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു
2017 ഓഗസ്റ്റ് 28 നാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അമ്മയുടെ തലച്ചോറ്, കരൾ, വൃക്ക, കുടൽ എന്നിവ പുറത്തെടുത്ത് പ്രതി വറുത്ത് കഴിക്കുകയും ചെയ്തു. പൊലീസെത്തുമ്പോൾ ഹൃദയത്തിൽ മുളക് പൊടി പുരട്ടി കറിവെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മകൻ. ഇയാളുടെ വസ്ത്രങ്ങൾ, കൈകൾ, വായ എന്നിവയെല്ലാം രക്തം പുരണ്ടിരുന്നു. സമീപത്ത് താമസിക്കുന്ന എട്ടുവയസ്സുകാരിയാണ് സംഭവം ആദ്യം കണ്ടത്.
പ്രതി ലഹരിക്ക് അടിമയാണെന്നും പെൻഷൻ തുക നൽകാൻ വിസമ്മതിച്ചതാണ് ക്രൂരകൊലപാതകത്തിന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിലാണ് കേസ് വരുന്നതെന്നും സാമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ദാരുണമായ കൊലപാതകമെന്നും സെഷൻസ് കോടതിയും പറഞ്ഞിരുന്നു.















