ലണ്ടൻ: 2050 ആകുമ്പോഴേക്കും മൂന്ന് ലോകശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രവചിച്ച് യുകെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഇന്ത്യയും ചൈനയും അമേരിക്കയുമായിരിക്കും 2050 ലെ ലോകശക്തികളെന്ന് അദ്ദേഹം പറഞ്ഞു. ആഗോളനേതാക്കൾ മുന്നോട്ട് നയിക്കുന്ന സങ്കീർണമായ ഒരു ലോകക്രമം സൃഷ്ടിക്കപ്പെടുമെന്നും ടോണി ബ്ലെയർ കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു പരാമർശം.
ഈ മൂന്ന് രാജ്യങ്ങൾ രൂപപ്പെടുത്തുന്ന ഒരു മൾട്ടിപോളാർ ലോകവുമായി രാഷ്‌ട്രങ്ങൾ പൊരുത്തപ്പെട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1997 മുതൽ 2007 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ടോണി ബ്ലെയർ തന്റെ ഭരണകാലത്തേക്കാൾ സങ്കീർണമാണ് നിലവിലെ ആഗോള ഭൂപ്രകൃതിയെന്ന് ചൂണ്ടിക്കാട്ടി. അമേരിക്കയായിരുന്നു അന്നത്തെ ലോകശക്തിയായി കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ചൈനയുടെയും ഇന്ത്യയുടേയും ഉയർച്ച ഇതിനൊരു മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
മധ്യേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹിസ്ബുള്ള-ഇസ്രായേൽ പ്രശ്നങ്ങൾ ഒരു വിശാലമായ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്നും ടോണി ബ്ലെയർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും പാലസ്തീനുമിടയിൽ സമാധാനത്തിനുള്ള ഏക പ്രായോഗിക മാർഗം ദ്വിരാഷ്‌ട്ര പരിഹാരമാണെന്നും (Two states solution) അദ്ദേഹം പറഞ്ഞു.















