ബെംഗളൂരു: ലോകോത്തര നിലവാരത്തിലുള്ള ട്രെയിനുകളുടെ പട്ടികയിലേക്ക് നമോ ഭാരത് ട്രെയിനുകളും ചേർക്കപ്പെടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിൽ ഉടൻ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു-തുംകുരു, ബെംഗളൂരു- മൈസൂരു എന്നിവിടങ്ങളിലാകും സെമി ഹൈസ്പീഡ് ട്രെയിനുകൾ അവതരിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ടെക് സിറ്റി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരുവിന്റെ പ്രതിച്ഛായ തന്നെ മാറ്റി മറിക്കുന്നതാകും പുതിയ നമേ ഭാരത് സർവീസെന്നും മന്ത്രി പറഞ്ഞു. സബ്-അർബൻ റെയിൽ പദ്ധതിക്ക് പുറമേയാണ് നമേ ഭാരത് ട്രെയിനുകളും സർവീസിനൊരുങ്ങുന്നത്. തിരക്ക് ലഘൂകരിക്കുന്നതിൽ ട്രെയിൻ സർവീസുകൾ നിർണായകമാകും.
ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ആണ് നമേ ഭാരത് ട്രെയിനുകൾ നിർമിക്കുന്നത്. നഗര പ്രദേശത്ത് അതിവേഗ കണക്ടിറ്റിവിറ്റ് ഉറപ്പാക്കുന്നതാണ് നമേ ഭാരത് ട്രെയിനുകൾ. സാധാരണക്കാർക്കും അത്യാധുനിക സംവിധാനങ്ങളോടുള്ള ട്രെയിൻ യാത്ര കുറഞ്ഞ ചെലവിൽ സാധ്യമാക്കുകയാണ് ലക്ഷ്യം. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടും കൂടിയാകും ട്രെയിൻ സർവീസിനിറങ്ങുക. അപകടങ്ങളെ മുൻകൂട്ടി അറിയാനായി കവച് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം അഹമദാബാദിലാണ് രാജ്യത്തെ ആദ്യത്തെ നമോ ഭാരത് റാപിഡ് റെയിൽ ആരംഭിച്ചത്. വന്ദേ ഭാരത് മെട്രോ എന്ന പേര് മാറ്റിയാണ് പുതിയ പേര് പ്രധാനമന്ത്രി നൽകിയത്. 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് ഏകദേശം 360 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയാണ് ഇതിനുള്ളത്.