ന്യൂഡൽഹി: ഹരിയാനയിൽ കരുത്തറിയിച്ച് ബിജെപി. നിയമസഭയിലേക്കുളള വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യ ഫലസൂചനകൾ കോൺഗ്രസിനും ഇൻഡി സഖ്യത്തിനും അനുകൂലമായിരുന്നെങ്കിൽ ബിജെപി വ്യക്തമായ മുൻതൂക്കം നേടുന്ന കാഴ്ചയാണ് ഒടുവിൽ കാണുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങളുടെ ബലത്തിൽ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന കോൺഗ്രസിന് ഇരുട്ടടിയാകുന്ന ഫലമാണ് നിലവിൽ പുറത്തുവരുന്നത്.
90 അംഗ ഹരിയാന നിയമസഭയിൽ കോൺഗ്രസിനെക്കാൾ മുന്നിലാണ് ബിജെപി ഇപ്പോൾ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബിജെപി 45 സീറ്റുകളിലും കോൺഗ്രസ് 38 സീറ്റുകളിലുമാണ് മുന്നേറുന്നത്. മറ്റുളളവർ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
രാവിലെ ആദ്യ ഫലങ്ങളിൽ കോൺഗ്രസിന് അനുകൂലമായ സൂചനകൾ ലഭിച്ചതോടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ പടക്കം പൊട്ടിച്ചും ലഡ്ഡുവും ജിലേബിയും വിതരണം ചെയ്തും വരാനിരിക്കുന്ന വിജയം ആഘോഷിക്കാനുളള ഒരുക്കങ്ങൾ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തുടങ്ങിയിരുന്നു. പാട്ടും നൃത്തവുമൊക്കെയായി പ്രവർത്തകർ ആഘോഷം തുടങ്ങി.
എന്നാൽ 9.30 ഓടെ ട്രെൻഡ് മാറിത്തുടങ്ങി. ബിജെപിയും കോൺഗ്രസും ലീഡ് നിലയിൽ ഒപ്പത്തിനൊപ്പമെത്തി. പിന്നാലെ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തുകയും ചെയ്തു. ഇതോടെ പ്രവർത്തകരും നേതാക്കളും ആഘോഷങ്ങൾ അവസാനിപ്പിച്ച് അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ശംഖ് വിളിച്ചും പെരുമ്പറ മുഴക്കിയും വലിയ ആഘോഷത്തിലായിരുന്നു പാർട്ടി ഓഫീസിന് മുൻപിൽ പ്രവർത്തകർ.
വോട്ടെടുപ്പ് അവസാനിച്ച ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ കൂടുതലും ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുളള സാദ്ധ്യതയാണ് പ്രവചിച്ചിരുന്നത്. ഇതിന്റെ ബലത്തിൽ കൂടിയായിരുന്നു കോൺഗ്രസിന്റെ ആഘോഷം. എന്നാൽ രാവിലെ മുതൽ കാത്തിരിക്കൂ എന്ന തരത്തിലുളള പ്രതികരണമാണ് ബിജെപി നേതാക്കൾ നടത്തിയത്.















