കോഴിക്കോട്: തിരുവമ്പാടിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ KSRTC ബസ് അപകടത്തിൽ വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. അപകടത്തിൽപ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ലെന്ന വിഷയം ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകരോട് എല്ലാ ബസിനും ഇൻഷുറൻസെടുക്കാനുള്ള സാമ്പത്തികസ്ഥിതിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
“കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എല്ലാ വണ്ടികൾക്കും എടുക്കാനുള്ള സാമ്പത്തികം നമുക്കില്ല. അങ്ങനെ എടുക്കണ്ട എന്ന് കോടതിയും പറഞ്ഞിട്ടുണ്ട്,” മന്ത്രി പറഞ്ഞു. അതേസമയം വണ്ടിക്ക് ഇൻഷുറൻസില്ലെന്ന് മന്ത്രി സമ്മതിച്ചു. എല്ലാ വണ്ടിക്കും ഇൻഷുറൻസ് ചെയ്യുക എളുപ്പമല്ല. വണ്ടിക്ക് വേറെ തകരാർ ഒന്നുമില്ലെന്നും ഫിറ്റ്നസ് ഒക്കെ കറക്ടാണെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.
കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചിരുന്നു. തിരുവമ്പാടി- ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം നടന്നത്. ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 40 ഓളം ആളുകൾ ബസിൽ ഉണ്ടായിരുന്നു. ബൈക്കിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണംവിട്ട ബസ് അപകടത്തിൽപെട്ടെന്നാണ് പ്രാഥമികമായി കിട്ടിയ റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു.















